ഹൈടെക് ഓണം - കവിത |
![]() | Santha Thulaseedharan |

ഓണത്തിന്റെ മുഖം മാറുന്നു
പൂമുറ്റങ്ങളൊഴിഞ്ഞ മനസ്സിൽ
ഓണമൊരുക്കിയ നടുമുറ്റങ്ങളിൽ
ഓർമ്മ മരിച്ചൊരു തിരുവോണപ്പൂ!
കാണം വിറ്റും നാണംകാത്തവർ
ഉറ്റവരുടയവരൊന്നൊഴിയാത-
ങ്ങുത്സവലഹരി നുകർന്നൊരു കാലം
ഊഞ്ഞാലാടുന്നോർമ്മത്തുമ്പികൾ.
കൊയ്ത്തും മെതിയുമുണർത്തും കരകളിൽ
ഉത്സാഹത്തിൻ കൊറ്റികൾപാറിയ
നീരോടുന്ന നിലങ്ങളിലൊഴിയാ-
തദ്ധ്വാനത്തിൻ വേർപ്പൊഴുകുമ്പോൾ,
നിറനിറവല്ലം പത്തായങ്ങളിൽ
ആണ്ടറുതിക്കു പകുത്തു കൊടുക്കാ-
നന്നം കാത്തൊരു മനവേലകളിൽ
നാട്ടിടവഴികൾ ചിരിച്ചൊരു കാലം.
മാറുപിളർന്നൊരു മാതാവിൻ പടി
വിണ്ടുവെടിച്ച നിലങ്ങളിലൊഴിയാ-
മുഞ്ഞകൾ, തണ്ടുതുരപ്പന്മാരുടെ
കെടുവിളയാട്ടം കണ്ടു ഭയക്കേ,
എലികൾ കരണ്ടു മുടിച്ചതു നേരിൽ
നെല്ലും പത്തായങ്ങളുമെന്നൊരു
കാലങ്കൊറ്റിപ്പരിഭവമെറിയേ
നത്തത്തോടുകളൊഴിയാ ശാപ-
ക്കൂടുകളുടയുന്നൊച്ചയിലില്ലാ-
ക്കതകും ചാരിയിറങ്ങുന്നൂ ഞാൻ.
നാണം വറ്റിയ ചാനൽത്തൊടികളി-
ലാകെ നരച്ചൊരു ചെറുബാല്യങ്ങളെ
ആട്ടിയകറ്റാനാകാതിടിയും
മനസ്സു മരച്ച പുരാവൃത്തങ്ങളെ
വൃദ്ധാലയമതിലേയ്ക്കു കുടഞ്ഞിട്ടി-
ത്തിരിയാശ്വാസത്തിരി കത്തി-
ച്ചഭിനവരോണക്കിറ്റുകൾ തിരിയേ,
ഓർമ്മയിലോടിയൊളിക്കുന്നോണം!
വെള്ളക്കാരുടെ ചന്തയിലോണം
വെള്ളം ചേർക്കാതൊട്ടു നുണഞ്ഞും,
ജപ്പാൻ വിപണിയൊരുക്കിയ കുപ്പി-
പ്പായസമിടവിട്ടൊന്നു രുചിച്ചും,
ലോകാധിപരെന്നൂറ്റം കൊണ്ടവ-
രാർജിത സംസ്കൃ, രോണക്കിറ്റിനു
പേറ്റന്റേകണമെന്നു ശഠിച്ചി-
ട്ടോരോ വിപണിയിടിച്ചു നിരത്തിയ
കൈവേലകളെത്തൊട്ടു നമുക്കൊരു
കാണവു,മോണവു,മിത്തിരി നാണവു
മെത്ര പഴഞ്ച, നൊഴിഞ്ഞീടുക,യീ
പുത്തനുണർവിനു കൈനീട്ടുക നാം.
അല്ലെന്നാകിൽ മാവേലിക്കൊരു
പ്രതിമയൊരുക്കുക; നന്മകരിഞ്ഞ
മണം പേറുന്നൊരു നാട്ടിൽ, കാലുകൾ
ബന്ധിച്ചങ്ങനെ
ഓണമൊരുക്കുക...